Thursday, April 24, 2008

രവീന്ദ്രന്‍ അഭിമുഖം :- അയിലൂര്‍ രാമനാഥ്‌

സംഗീതം : ദൈവം നല്‍കിയ ഭിക്ഷ - രവീന്ദ്രന്‍

'തണ്ടര്‍ ബേര്‍ഡ്സി' ണ്റ്റെ ഗേറ്റ്‌ തുറന്നടഞ്ഞു. സംഗീതസംവിധായക പ്രതിഭ രവീന്ദ്രന്‍ സ്നേഹോഷ്മളമായ പുഞ്ചിരിയാല്‍ സ്വാഗതം ചെയ്യുന്നു. കേട്ടു പരിചയിച്ച ഗൌരവക്കാരനും കണിശക്കാരനുമായ രവീന്ദ്രനെയല്ല കാണാന്‍ കഴിഞ്ഞത്‌. വലിപ്പച്ചെറുപ്പങ്ങളില്ലാതെ സംഗീതത്തിണ്റ്റെ സ്നേഹഭാഷ്യത്തിലെഴുതിയ വാക്കുകള്‍ പങ്കു വച്ച നിഷ്കളങ്കനായ ഒരു വ്യക്തിയെയാണ്‌. അങ്ങകലെ മനോവീണയില്‍ നിന്ന്‌ ഒഴുകിയെത്തുന്ന ഒറ്റക്കമ്പി നാദവും, വീണ്ടും ഋതുരാഗം ചൂടുന്ന പ്രമദവനവും, തളിരണിഞ്ഞുലയുന്ന ശ്രീലതികകളും ഭാവസാന്ദ്രമാക്കുന്ന അന്തരീക്ഷത്തില്‍, കീബോര്‍ഡിലൂടെ ഓടുന്ന വിരലുകളിടുന്ന ഒരു നവരാഗത്തിണ്റ്റെ ശ്രുതിയില്‍ രവീന്ദ്രന്‍ സംസാരിച്ചു തുടങ്ങി. മലയാളസിനിമാസംഗീതത്തിലെ ഇന്നത്തെ ട്രെന്‍ഡിനെക്കുറിച്ച്‌, തണ്റ്റെ ശൈലിയെക്കുറിച്ച്‌, എല്ലാം.

മലയാളഗാനങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള മുറവിളികള്‍ എങ്ങും ഉയര്‍ന്നു കേള്‍ക്കാമല്ലോ. രവീന്ദ്രന്‍ പ്രതികരിക്കുന്നതെങ്ങിനെ?
നമ്മള്‍ അതിനെയൊന്നും തള്ളിപ്പറയേണ്ട ആവശ്യമില്ല. ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്ന ഒരു താളഘടന. അതിനനുയോജ്യമായ സംഗീതരീതിയാണ്‌ ഇന്നുള്ളത്‌. മലയാളഗാനമായാല്‍ ഇങ്ങനെയായിരിക്കണം എന്ന ഒരു സങ്കല്‍പം നമുക്കുണ്ടായിപ്പോയി. അതില്‍ നിന്നും വ്യതിചലിക്കുന്ന ഒന്നിനേയും നാം അംഗീകരിക്കാന്‍ തയ്യാറല്ല. പക്ഷേ ഏതാണ്‌ നല്ലത്‌, എന്താണ്‌ സത്യവും ശരിയും എന്ന്‌ മനസ്സിലാക്കുന്ന ഒരു കാലം വരും.

പക്ഷേ പഴയഗാനങ്ങളുടെ മാധുര്യം..... ?
സൈഗാളിണ്റ്റെ 'സോജാ രാജകുമാരി' കേട്ടിട്ടില്ലേ? കമുകറയുടെ 'ആത്മവിദ്യാലയമേ' കേട്ടിട്ടില്ലേ? കെ.എസ്‌.ജോര്‍ജ്ജിണ്റ്റെ പാട്ടു കേട്ടിട്ടില്ലേ? അവയൊക്കെ ഒരു കാലഘട്ടത്തിണ്റ്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗാനങ്ങളായിരുന്നു. അവയ്ക്ക്‌ അതിണ്റ്റെ പ്രത്യേകതകളുണ്ടായിരുന്നു.അവര്‍ ഒരു കാലഘട്ടത്തിണ്റ്റെ ആള്‍ക്കാരുമായിരുന്നു. ആ ശൈലിയില്‍ ഇന്ന്‌ 'പ്രമദവനം' പാടിയാല്‍ ആരും കേട്ടുകൊണ്ടിരിക്കുകയില്ല. ഇന്നത്തെ പാട്ടുകള്‍ക്ക്‌ യോജിച്ച ആലാപനരീതിയോ ശൈലിയോ അല്ല അവരുടേതൊന്നും. അതു കൊണ്ടു തന്നെ അവര്‍ ഇന്നത്തെ പാട്ടുകള്‍ പാടിയാല്‍ ആരും ഇഷ്ടപ്പെടുകയുമില്ല. തിരുവനന്തപുരത്ത്‌ ഇന്നാള്‍ കഴിഞ്ഞ മലയാളഗാനസുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ ഒന്നാം തലമുറ, രണ്ടാം തലമുറ, മൂന്നാം തലമുറ എന്നിങ്ങെനെ മൂന്നു തലമുറകളിലെ ഗായകരുടെ പാട്ടുകള്‍ ഉണ്ടായിരുന്നു. ജാനമ്മ ഡേവിഡ്‌ എന്ന 'അമ്മ' പാടിയപ്പോള്‍ നിലയ്ക്കാത്ത കരഘോഷമായിരുന്നു. അത്‌ ആ പഴയ പാട്ടിണ്റ്റെ മൂല്യമാണ്‌ കാണിക്കുന്നത്‌. അവര്‍ തന്നെ അടുത്തിടെ ചിത്ര പാടിയ ഒരു പാട്ട്‌ പാടിയാല്‍ ആരെങ്കിലും അഭിനന്ദിക്കുമോ? അത്‌ ഒരു കാലഘട്ടത്തിണ്റ്റെ സംഗീതമായിരുന്നു. അപ്പോള്‍ കാലത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വരണം.

ഓരോ ചിത്രത്തിലെ ഗാനങ്ങളിലും പുലര്‍ത്തുന്ന തികഞ്ഞ വ്യത്യസ്തതയും പരീക്ഷണാത്മകതയും രവീന്ദ്രന്‍ എന്ന സംഗീതസംവിധായകനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. രാഗനിലാവ്‌ പെയ്യുന്ന രാവില്‍ നിന്നും, അനുരാഗം വിഴിയുന്ന രാജീവം വിടരും മിഴികളുടെ ചാരുത ആവാഹിച്ച്‌ മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വരുന്ന ഹൃദയേശ്വരിയുടെ ഹൃദയത്തുടിപ്പുകളിലൂടെ, താളം തെറ്റിപ്പോയ താരാട്ടിണ്റ്റെ തെറ്റുന്ന ശ്രുതിയുടെ ഭാവോന്‍മീലനത്തിലൂടെ, തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരാത്ത ഭക്തിസാന്ദ്രമായ മനസ്സിണ്റ്റെ ആവിഷ്കാരത്തിലൂടെ, വള്ളംകളി മേളം തിമിര്‍ക്കുന്ന പായിപ്പാട്ടാറിണ്റ്റെ ഓളങ്ങളിലൂടെ, പലകുറി കൊണ്ടാടിയ മാമാങ്കചരിത്രസ്മരണികയിലൂടെ, മിന്നാമിന്നിപ്പൂവും ചൂടിയ ഈ നീലരാവിണ്റ്റെ ഗഹനതയിലൂടെ, ഇപ്പോഴിതാ പൊങ്ങച്ചസഞ്ചി തുറക്കുന്ന ബാലമനസ്സുകളുടെ ചിത്രത്തിലൂടെ, അനവധി അനവധി കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ ഭാവതീവ്രത പകര്‍ന്ന സംഗീതത്തിലും വ്യതിരിക്തത പ്രകടിപ്പിച്ച രവീന്ദ്രന്‌ അതിനേക്കുറിച്ചും പറയുവാനുണ്ട്‌.

'പുഴയോരഴകുള്ള പെണ്ണ്‌' പോലുള്ള ഒരു ഗാനം ആരുടേയും സങ്കല്‍പത്തിനുമപ്പുറമായിരുന്നല്ലോ?
എല്ലാം ഒരേ രീതിയില്‍ ഒരു സംഗീതസംവിധായകണ്റ്റെ സംഗീതത്തിലൂടെ വരുന്നുവെങ്കില്‍ അതിന്നര്‍ഥം സ്വയം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിവില്ലെന്നുള്ളതാണ്‌. ഒന്നിനെത്തന്നെ പിന്തുടരാതെ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്നതാണ്‌ സര്‍ഗാത്മകസൃഷ്ടി. എല്ലായ്പ്പോഴും 'ഏഴു സ്വരങ്ങളും' പോലുള്ള പാട്ടുകള്‍ മാത്രമാണുണ്ടാക്കുന്നതെങ്കില്‍ അതിലെന്ത്‌ അര്‍ഥമാണുള്ളത്‌?

രവീന്ദ്രണ്റ്റെ ഗാനങ്ങളില്‍ കണ്ടു വരുന്ന ഒരു പൊതുസ്വഭാവ വിശേഷമുണ്ട്‌. പഞ്ചമം വരെയുള്ള സ്വരങ്ങളുടെ ഒരു വിന്യാസം. പ്രത്യേകിച്ച്‌ യേശുദാസ്‌ പാടുമ്പോള്‍, ഈ രീതിയെക്കുറിച്ച്‌.. ?
എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗാനം ഞാന്‍ യേശുദാസിനു വേണ്ടി സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിണ്റ്റെ ശബ്ദത്തെ പരമാവധി ഉപയോഗപ്പെടുത്തണം എന്ന നിര്‍ബന്ധം എനിക്കുണ്ട്‌. ഒരു ഗാനം യേശുദാസിനാണ്‌ എന്നു പറയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണുകയാണ്‌. അദ്ദേഹത്തിണ്റ്റെ ശബ്ദസാധ്യതകളാണ്‌ എണ്റ്റെ മനസ്സില്‍ തെളിയുന്നത്‌. അദേഹത്തിണ്റ്റെ ശബ്ദത്തില്‍ നിന്ന്‌ എന്തൊക്കെ കിട്ടുമെന്ന്‌ ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്നതില്‍ നിന്നാണ്‌ കമ്പോസിംഗ്‌ തുടങ്ങുന്നത്‌. ഇന്ന്‌ മലയാളഗായകരില്‍ ഏറ്റവും റേഞ്ച്‌ കൂടുതലുള്ള ഗായകന്‍ യേശുദാസാണെന്നതില്‍ സംശയമില്ല. ഓരോ ഗായകനും ഓരോ റേഞ്ചുണ്ട്‌. അത്‌ മനസ്സിലാക്കി വേണം ഗാനം രൂപപ്പെടുത്താന്‍. എത്രയോളം മുകളിലേക്കു പോകാമോ, അത്രത്തോളം താഴേക്കു പോകാനും യേശുദാസിനു കഴിയും. അദ്ദേഹം താഴ്സ്ഥായിയില്‍ പാടുമ്പോള്‍ അതിണ്റ്റെ അഴക്‌ ഒന്നു വേറെ തന്നെയാണ്‌.

ക്ളാസിക്കലിസം ഒളിച്ചു കളിക്കുന്നുണ്ടല്ലോ താങ്കളുടെ ഗാനങ്ങളില്‍. എല്ലാ ഗാനങ്ങളും രാഗാധിഷ്ഠിതമായാണോ ചെയ്യാറ്‌?
ഒരിക്കലുമല്ല. ഒരു ഗാനവും ഞാന്‍ മനപ്പൂര്‍വ്വം രാഗാധിഷ്ഠിതമായി ചെയ്യാറില്ല. മോഹനത്തില്‍ ഒരു പാട്ട്‌ എന്നോ, കല്യാണിയില്‍ ഒരു പാട്ട്‌ എന്നോ എന്ന ഒരു മുന്‍വിധിയോടു കൂടി ഇതുവരെ ഒരു ഗാനവും കമ്പോസ്‌ ചെയ്തിട്ടില്ല. ഗാനത്തിണ്റ്റെ സന്ദര്‍ഭവും ഗായകനേയും മനസ്സിലാക്കിക്കഴിഞ്ഞാല്‍ പെട്ടിയും വച്ച്‌ ഇരിക്കും. അതില്‍ നിന്ന്‌ ഒരു ഗാനം ഉരുത്തിരിഞ്ഞ്‌ വരികയാണ്‌. പിന്നീട്‌ നോക്കുമ്പോഴായിരിക്കും അതേതെങ്കിലും ഒരു രാഗത്തിലാണല്ലോ എന്നറിയുക. അതങ്ങനെ ആയിപ്പോവുകയാണ്‌. 'പ്രമദവനം' റ്റ്യൂണ്‍ ചെയ്തു കഴിഞ്ഞ്‌ അത്‌ യേശുദാസ്‌ പാടിനോക്കി പറയുമ്പോഴാണ്‌ അറിയുന്നത്‌ അത്‌ ചലനാട്ടയിലാണെന്ന്‌. നാട്ടയുടെ സ്പര്‍ശം ഉണ്ടെന്നു മാത്രമേ കരുതിയിരുന്നുള്ളൂ. എല്ലാ ഗാനങ്ങളും അങ്ങനെത്തന്നെ. ഒരു രാഗത്തിലായിപ്പോവുകയാണ്‌. ദൈവാനുഗ്രഹമെന്നേ പറയേണ്ടൂ. തെറ്റുകള്‍ പറ്റാറില്ല. പല്ലവി ഒരു രാഗത്തിലാണെന്ന്‌ കണ്ടു കഴിഞ്ഞാല്‍ ചരണങ്ങളും ആ രാഗത്തില്‍ തന്നെയായിരിക്കും. മനപ്പൂര്‍വ്വം ചില അന്യസ്വരപ്രയോഗങ്ങള്‍ നടത്താറുണ്ട്‌. അതിനനുസരിച്ചുള്ള കോര്‍ഡ്‌ മാറ്റങ്ങളും മറ്റുമുണ്ടാകും.

(ഹംസധ്വനി രാഗത്തിണ്റ്റെ വശ്യസൌന്ദര്യം സ്വരങ്ങളിലെഴുതിയ രവീന്ദ്രനോട്‌ ഈ ചോദ്യം പ്രസക്തമായിത്തോന്നി)
ഹംസധ്വനി രാഗത്തോട്‌ എന്തെങ്കിലും പ്രത്യേക മമത...? (രാഗങ്ങളേ മോഹങ്ങളേ, രാവില്‍ രാഗനിലാവില്‍, മനതാരില്‍ എന്നും പൊന്‍കിനാവും, ഉത്രാടപ്പൂനിലാവേ വാ എന്നീ ഗാനങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ട്‌.. )
ഒരു രാഗത്തോട്‌ പ്രത്യേകിച്ചെന്തെങ്കിലും താല്‍പര്യമൊന്നുമില്ല. ഞാന്‍ സംഗീതസംവിധായകനാകുന്നതിനു മുന്‍പുള്ള കാലം. ഞാന്‍ ബഹുമാനിക്കുന്ന ഒരു പ്രസിദ്ധ സംഗീതസംവിധായകന്‍ എന്നോടൊരിക്കല്‍ പറഞ്ഞു, ഹംസധ്വനിയില്‍ സിനിമാഗാനങ്ങളുണ്ടാക്കുന്നത്‌ അസാധ്യമാണെന്നും ഉണ്ടാക്കിയാല്‍ തന്നെ ശോഭിക്കുകയില്ലെന്നും. അതൊരു വെല്ലുവിളിയായി മനസ്സില്‍ കൊണ്ടു നടന്നു. അവസരം കിട്ടിയപ്പോള്‍ മറിച്ചാണെന്ന്‌ തെളിയിക്കുവാനായി. പക്ഷേ പലരും ഹംസധ്വനിയെ വികൃതമാക്കുന്നതു കണ്ടപ്പോള്‍ ഞാനതു നിര്‍ത്തി.

ഹിന്ദുസ്ഥാനി സംഗീതസങ്കല്‍പങ്ങള്‍ ഗാനങ്ങളിലുപയോഗിക്കാറുണ്ടോ?ലയത്തിനാണ്‌ ഹിന്ദുസ്ഥാനിസംഗീതത്തില്‍ പ്രാധാന്യം കൂടുതല്‍. അതുകൊണ്ടു തന്നെ പ്രേമഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഹിന്ദുസ്ഥാനിച്ഛായ ഒരു വ്യത്യസ്തതയ്ക്കായി ഞാന്‍ നല്‍കാറുണ്ട്‌. 'നിഴലായ്‌ ഓര്‍മ്മകള്‍' എന്ന 'വിഷ്‌ണു' വിലെ ഗാനത്തിണ്റ്റെ സന്ദര്‍ഭം നോക്കിയപ്പോള്‍ അതിനൊരു ഗസല്‍ച്ഛായ നല്‍കിയാല്‍ കൊള്ളാമെന്നു തോന്നി. അങ്ങിനെയിരുന്ന്‌ കമ്പോസ്‌ ചെയ്തപ്പോഴാണ്‌ ആ ഗാനം ഉണ്ടായത്‌. അതു പോലെ 'കളിപ്പാട്ടമായ്‌.. '

വേറൊരു പ്രത്യേകത ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടല്ലോ. ഒരു ഗാനത്തിണ്റ്റെ ഈണം വേറൊരു ഗാനത്തിണ്റ്റെ വരികള്‍ക്കിടയിലെ സംഗീതമായി ഉപയോഗിക്കുന്നത്‌---? (1985 ലെയും 1987 ലെയും തരംഗിണി ഉത്സവഗാനങ്ങള്‍ ഓര്‍ക്കുക)
അതെ. അത്‌ വ്യത്യസ്തത എന്ന നിലയ്ക്കാണ്‌ ചെയ്തത്‌. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണത്‌. ഒരു രാഗത്തിലുള്ള ഗാനത്തിണ്റ്റെ ബിറ്റ്‌ വേറൊരു രാഗത്തിലുള്ള ഗാനവുമായി ബന്ധപ്പെടുത്തുക എളുപ്പമല്ല. നേരത്തേ ഹിറ്റായിരുന്ന ആ ഗാനങ്ങളെ ഒന്ന്‌ ഓര്‍മ്മയില്‍ കൊണ്ടു വരിക എന്ന ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. പക്ഷേ പലരും കരുതിയത്‌ എണ്റ്റെ സ്റ്റോക്കൊക്കെ തീര്‍ന്നു എന്നും അതു കൊണ്ട്‌ പഴയ പാട്ടു തന്നെ എടുത്ത്‌ കോപ്പിയടിച്ചു എന്നുമാണ്‌. പലരും അനുമോദിച്ചപ്പോള്‍ മറ്റു പലരും കഴിവില്ലായ്മയായാണ്‌ ചിത്രീകരിച്ചത്‌. എന്തു ചെയ്യാം?

കമ്പോസ്‌ ചെയ്യുവാനെടുക്കുന്ന സമയം?
അങ്ങനെ ക്ളിപ്തമായ സമയമൊന്നുമില്ല. ഞാനുദ്ദേശിക്കുന്ന രീതിയില്‍ ഈണം വരണം. അതിനെത്ര സമയമെടുക്കുന്നോ അത്രയുമെടുക്കും. 'സൌപര്‍ണ്ണികാമൃത വീചികള്‍' എന്ന ഗാനം ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ്‌ സ്റ്റുഡിയോവില്‍ ചെന്ന്‌ അഞ്ചു മിനിട്ടു കൊണ്ട്‌ രൂപപ്പെടുത്തിയെടുത്തതാണ്‌.

ആദ്യം റ്റ്യൂണിട്ട്‌ പിന്നീട്‌ വരികളെഴുതുന്ന സമ്പ്രദായത്തോട്‌ യോജിക്കുന്നുണ്ടോ?
രണ്ടും കൊള്ളാം. ചില സന്ദര്‍ഭങ്ങളില്‍ റ്റ്യൂണിട്ട്‌ കൊടുക്കേണ്ടി വരും. ഞാന്‍ അന്‍പതു ശതമാനം വരികള്‍ക്കനുസരിച്ച്‌ റ്റ്യൂണിടുമ്പോള്‍ അന്‍പതു ശതമാനം ആദ്യം റ്റ്യൂണിട്ടു കൊടുക്കുന്നു. പക്ഷേ ആരാണ്‌ ഗാനരചയിതാവ്‌ എന്നതാണ്‌ പ്രധാനം. എഴുതുന്നയാള്‍ക്ക്‌ സംഗീതബോധമുണ്ടെങ്കില്‍ റ്റ്യൂണീട്ട്‌ എഴുതിയതാണെന്ന്‌ തോന്നുകയില്ല. പുറമെ അവര്‍ പാടുന്നില്ലെങ്കിലും അകമേ അവര്‍ പാടുന്നുണ്ടാകും. 'സൌപര്‍ണ്ണികാമൃത വീചികള്‍', 'പത്ത്‌ വെളുപ്പിന്‌' തുടങ്ങിയവ പാട്ടാദ്യം എഴുതിയവയാണ്‌.

സംഗീതത്തിണ്റ്റെ ഇന്നത്തെ അവസ്ഥ....
ഇന്ന്‌ കലാരംഗത്താകെ കച്ചവടമന:സ്ഥിതിയാണ്‌. ശുദ്ധമായ സംഗീതം വിട്ട്‌ മറ്റേയാളേക്കാള്‍ എങ്ങനെ സ്കോര്‍ ചെയ്യാം, എങ്ങനെ ചെയ്താല്‍ കൂടുതല്‍ ലാഭമുണ്ടാകും എന്ന രീതിയിലാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. കലാമൂല്യമുള്ള ഒന്ന്‌ എന്നതിനു പകരം ലാഭമുള്ള ഒന്ന്‌ എന്നായിരിക്കുന്നു സംഗീതം. അറിയുവാനുള്ള ജിജ്ഞാസ ഇല്ലാതായിരിക്കുന്നു. അത്‌ അറിവില്ലായ്മ കൊണ്ടാണ്‌. കള്ളത്തരം കാണിച്ച്‌ കോപ്പിയടിച്ച്‌ ഗാനങ്ങള്‍ ഉണ്ടാക്കുന്നവരെ അഭിനന്ദിക്കുന്ന കാലമാണിന്ന്‌. സിനിമ, കല എന്നതൊക്കെ ക്വാളിറ്റിയേക്കാളും ഭാഗ്യത്തെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌. (അടുത്തിടെ ഇറങ്ങിയ ചില തമിഴ്‌ ഗാനങ്ങളേയും കൂടി ചൂണ്ടിക്കാണിച്ചു കൊണ്ട്‌ രവീന്ദ്രന്‍ പറയുന്നു--) നമ്മള്‍ കഷ്ടപ്പെട്ട്‌ മേല്‍സ്ഥായിയും കീഴ്സ്ഥായിയും രാഗവും സ്വരവും നോക്കി പാട്ട്‌ ഉണ്ടാക്കിയിട്ട്‌ ഒരു കാര്യവുമില്ല എന്നായിരിക്കുന്നു.

ഇന്നത്തെ ആസ്വാദനനിലവാരത്തെക്കുറിച്ച്‌?
ഇന്നത്തെ കുട്ടികള്‍ക്ക്‌ കര്‍ണ്ണാടകസംഗീതത്തിണ്റ്റെ പാരമ്പര്യത്തെക്കുറിച്ചൊ പ്രാധാന്യത്തെക്കുറിച്ചോ ഒന്നുമറിഞ്ഞു കൂട. എന്തിന്‌, മലയാളി കുട്ടികള്‍ക്ക്‌ മലയാളം നന്നായി എഴുതുവാനും വായിക്കുവാനും അറിയാത്ത അവസ്ഥയാണിന്നുള്ളത്‌. ശാസ്ത്രീയസംഗീതത്തെക്കുറിച്ചോ രാഗത്തെക്കുറിച്ചോ സ്വരത്തെക്കുറിച്ചോ ഒന്നുമറിയുന്നില്ല. അവരതോര്‍ത്ത്‌ വിഷമിക്കുന്നുമില്ല. മ്യൂസിക്‌ ചാനലില്‍ വരുന്ന പാട്ടുകളും വിദേശകാസറ്റുകളും കേള്‍ക്കേണ്ടി വരുമ്പോള്‍ അവര്‍ വെറും രസത്തിനായ്‌ മാത്രം പാട്ടു കേള്‍ക്കുന്നവരായി മാറുന്നു. കേള്‍ക്കുമ്പോഴുള്ള ഒരു രസമല്ലാതെ മറ്റൊന്നും അവര്‍ ചിന്തിക്കുന്നേയില്ല. മുപ്പത്തിയഞ്ച്‌ രൂപ കൊടുത്ത്‌ ഒരു കാസറ്റ്‌ വാങ്ങിക്കുന്ന ഒരാള്‍ ആ.... എന്ന്‌ നീട്ടുന്ന ഒരു പാട്ട്‌ കേള്‍ക്കുന്നതിനേക്കാള്‍ മൊത്തത്തില്‍ രസമുളവാക്കുന്ന ഒരു 'ഫുട്‌ ടാപ്പ്‌' കേള്‍ക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌. പല രീതിയിലുള്ള ദൈനംദിന പ്രശ്നങ്ങള്‍ക്കു ശേഷം പാട്ട്‌ കേള്‍ക്ക്ക്കാനിരിക്കുന്ന ഒരാള്‍ക്ക്‌ രാഗമെന്തെന്നന്വേഷിക്കുവാനോ സ്വരസഞ്ചാരമെന്തെന്ന്‌ നോക്കുവാനോ ഉള്ള സമയമില്ല. ഒരു മണിക്കൂറ്‍ നേരം ശബ്ദമുഖരിതമായ ഒരന്തരീക്ഷം. ഇതിലപ്പുറം ഒന്നുമയാള്‍ക്കു വേണ്ട.

സംഗീതനിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍...?
ഞാന്‍ എനിക്കു വേണ്ടി മാത്രം സംഗീതം ഉണ്ടാക്കിയിട്ടു കാര്യമില്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതാണ്‌ ഞാനവര്‍ക്ക്‌ കൊടുകേണ്ടത്‌. ജനങ്ങളുടെ അഭിരുചി മാറിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ ഇന്നതേ ചെയ്യൂ, ഇതാണ്‌ ശാസ്ത്രീയവശം എന്നൊക്കെ പറഞ്ഞിരിക്കുകയാണെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണി നോക്കേണ്ടി വരും. ജനങ്ങള്‍ പലതരത്തിലുള്ള സംഗീതം കേള്‍ക്കുന്നവരാണ്‌. നമ്മളാണെങ്കില്‍ നമ്മളുടേതു മാത്രവും. അവര്‍ക്കെപ്പോഴും ആസ്വാദ്യകരമായ വ്യത്യസ്തതയാണാവശ്യം. അത്‌ നമ്മുടെ ചുമതലയാണ്‌. അതു കൊണ്ട്‌ തന്നെയാണ്‌ ഞാനിന്ന്‌ സംഗീതസംവിധായകനായിരിക്കുന്നതും. ആസ്വാദകരെ പലതട്ടുകളിലായി തിരിച്ച്‌ ഓരോരുത്തരും ഇഷ്ടപ്പെടുന്ന രീതിയില്‍ സംഗീതം ചെയ്യാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. അതു കൊണ്ട്‌ ഒന്നിനെ മോശമാണെന്നു പറയുമ്പോള്‍ അപ്പുറത്ത്‌ അതിഷ്ടപ്പെടുന്ന വിഭാഗമുണ്ടെന്ന്‌ മറക്കരുത്‌.

പക്ഷേ ഒരു ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തെ നിരാശപ്പെടുത്തണോ?
സംഗീതം എണ്റ്റെ തൊഴില്‍ കൂടിയാണ്‌. തികച്ചും തെറ്റെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെ ചിലപ്പോള്‍ നമുക്ക്‌ ചിലതൊക്കെ ചെയ്യേണ്ടി വരാറുണ്ടല്ലോ. അതു പോലെയാണ്‌ ഇതും. രവീന്ദ്രനാണ്‌ സംഗീതമെങ്കില്‍ ക്ളാസ്സിക്കലൊക്കെ ഫിറ്റ്‌ ചെയ്ത്‌ വലിച്ചിഴയ്ക്കുമെന്നൊരു പറച്ചില്‍ തന്നെയുണ്ട്‌. അതുകൊണ്ടു മാത്രം ഒരു നിര്‍മ്മാതാവും സംഗീതസംവിധാനം എന്നെ ഏല്‍പിക്കാതെ പിന്‍മാറരുത്‌.ഏതു തരം സംഗീതവും എനിക്ക്‌ കൈകാര്യം ചെയ്യാനാവുമെന്ന്‌ ഞാന്‍ തെളിയിക്കണമല്ലോ. റാപ്‌ മ്യൂസിക്‌ എന്നു പറയുന്നത്‌ സംഗീതം പാടുന്നതിനു പകരം പറയുന്ന ഒരിനമാണ്‌. പറയുന്നതിനേയും സംഗീതമാക്കിയിരിക്കുന്നു. പല നിര്‍മ്മാതാക്കളും പറയാറുണ്ട്‌ ഒരു റാപ്‌ വേണമെന്ന്‌. അവര്‍ പറയുന്നതാകട്ടെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതു കൊണ്ടും. എഴുപതു ശതമാനം പേരും നല്ല സംഗീതം ഇഷ്ടപ്പെടുന്നവരാണ്‌. പക്ഷേ കൊടുക്കുന്നത്‌ വാങ്ങുക എന്നൊരു ഗതികേട്‌ അവര്‍ക്കുണ്ട്‌. ആരോട്‌ പറയാന്‍? ഒരു നിവൃത്തിയുമില്ല. പക്ഷേ നല്ലതു കൊടുക്കുകയാണെങ്കില്‍ രണ്ടു കൈയ്യും നീട്ടി അവര്‍ സ്വീകരിക്കും. നല്ലതിനെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ജനങ്ങളാണ്‌ നമ്മുടെ നാട്ടില്‍. എണ്റ്റെ അനുഭവത്തില്‍ നിന്നാണ്‌ ഞാനിതു പറയുന്നത്‌. കിട്ടുന്നില്ല. എങ്കില്‍ കിട്ടുന്നതായിക്കോട്ടെ എന്ന മനോഭാവമാണവര്‍ക്ക്‌. എന്നെ സംബന്ധിച്ചിടത്തോളം കാസറ്റ്‌ സംഗീതമെന്നോ സിനിമാസംഗീതമെന്നോ വ്യത്യാസമില്ല. നല്ല സംഗീതം ഉണ്ടാക്കണമെന്നാണെനിക്കാഗ്രഹം. ജനങ്ങള്‍ക്ക്‌ എന്നെ മറക്കാതിരിക്കാന്‍ നല്ല സംഗീതമെത്തിച്ചു കൊടുക്കണം. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്‌.

നവാഗത സംഗീതസംവിധായകരില്‍ പ്രതീക്ഷയുണര്‍ത്തുന്നവര്‍?
ശരത്‌. അയാളുടെ പാട്ടുകളില്‍ സംഗീതമുണ്ട്‌. അയാള്‍ക്ക്‌ സംഗീതമറിയാം. ശരതിനെ അഭിനന്ദിക്കണം.

ധാരാളം പുതിയ ഗായകരെ പരിചയപ്പെടുത്തിയിട്ടുള്ള രവീന്ദ്രന്‍ പുതിയ ഗായകരെക്കുറിച്ച്‌..?
യുവഗായകര്‍ യേശുദാസിനെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ്‌. അത്തരമൊരാളെക്കൊണ്ട്‌ ഞാന്‍ പാടിക്കില്ല. രംഗത്ത്‌ നിലനില്‍ക്കാന്‍ കഴിയാതെ വരുന്നതും അതു കൊണ്ടാണ്‌. ശൈലിയിലേ അയാള്‍ക്ക്‌ യേശുദാസിനെ അനുകരിക്കാന്‍ പറ്റൂ. സമ്പ്രദായങ്ങളും മറ്റു വശങ്ങളും അയാള്‍ക്കുണ്ടാകുന്നില്ല. അതിനു കാരണവുമുണ്ട്‌. സ്റ്റേജുകളില്‍ പാടിപ്പഴകുന്നത്‌ യേശുദാസിണ്റ്റെ ഗാനങ്ങളാണ്‌. അറിഞ്ഞോ അറിയാതെയോ ആ ശൈലി ഉറച്ചു പോകുന്നു. ഒരു ഗായകനെ ഗായകനാക്കി മാറ്റേണ്ടത്‌ സംഗീതസംവിധായകനാണ്‌. അയാളുടെ കഴിവുകള്‍ മനസ്സിലാക്കി, നിര്‍ദേശങ്ങള്‍ നല്‍കി, അയാളെ പരിശീലിപ്പിച്ച്‌ ഉപയോഗപ്പെടുത്തണം. ബോബനും മോളിയും കഥാപാത്രങ്ങളായി വരുന്നു 'ദി പ്രസിഡണ്റ്റ്‌' എന്ന ചിത്രത്തില്‍ കുട്ടികള്‍ പാടുന്ന ഒരു ഗാനമുണ്ട്‌. മദ്രാസ്സില്‍ തന്നെയുള്ള കുറേ കുട്ടികളെക്കൊണ്ടാണ്‌ ഞാന്‍ പാടിച്ചിരിക്കുന്നത്‌. പാട്ടില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ചെറിയ കുട്ടികള്‍.

പുതിയ സിനിമകള്‍ ഏതൊക്കെ?
പാവം ഐ.എ. ഐവാച്ചന്‍, ദി പ്രസിഡണ്റ്റ്‌.

വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുവാനും രവീന്ദ്രന്‍ തയ്യാറെടുക്കുന്നു.

പുതിയ സംരംഭങ്ങള്‍... ?
ഒരു അയ്യപ്പഭക്തിഗാന കാസറ്റ്‌ ഇറക്കിയാലോ എന്ന ആലോചനയിലാണ്‌. കേള്‍ക്കാന്‍ നല്ല സുഖമുള്ള ഭക്തി ഉണ്ടാക്കുന്ന ഗാനങ്ങള്‍. കേട്ട്‌ ഇഷ്ടപ്പെടുന്നവര്‍ വാങ്ങട്ടെ. അല്ലെങ്കില്‍ നഷ്ടമാകട്ടെ. എന്തായാലും കുഴപ്പമില്ല. അത്‌ എണ്റ്റെ സംഗീതത്തെ വിലയിരുത്തുന്ന ജനങ്ങള്‍ക്ക്‌ വിട്ടു കൊടുക്കുന്നു..

-അയിലൂര്‍ രാമനാഥ്‌

1994 ചിത്രഭൂമി (ഒക്ടോബര്‍ 23 ലക്കം 30) യില്‍ പ്രസിദ്ധീകരിച്ചത്‌

More on www.sangeetham.info

2 Comments:

Blogger കണ്ണൂസ്‌ said...

ഈ അയിലൂര്‍ രാമനാഥന്‌ സ്വന്തം ഒരു സൈറ്റ് ഉണ്ടായിരുന്നല്ലോ. നല്ല സൈറ്റ് ആയിരുന്നു. ഇപ്പോ കാണുന്നില്ല

Saturday, April 26, 2008 1:33:00 AM  
Blogger John honay said...

എവിടെയോ വായിച്ചു മറന്ന ഈ ഇന്റെര്‍വ്യൂ,പിന്നീട് ഒന്നുകൂടി വായ്ക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.
നന്ദി, ഇതു പോസ്റ്റ് ചെയ്തതിന്.
ശ്രീ രവീന്ദ്രന്‍,ഒരു തീരാനഷ്ടാമാണ്.

Saturday, April 26, 2008 3:00:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home