Wednesday, March 05, 2008

മണിരത്നം - അതിശയോക്തിയുടെ സാങ്കേതികത

മണിരത്നം - ഇന്ത്യയിലെ സിനിമാസംവിധാന കലയുടെ ബ്രാണ്റ്റ്‌ അംബാസ്സഡര്‍ എന്നു വിശേഷിപ്പിക്കാവുന്ന സംവിധായകന്‍. സംവിധാനം ചെയ്ത ചിത്രങ്ങളുടെ ഏണ്ണത്തോടൊപ്പം തന്നെ വര്‍ദ്ധിക്കുന്ന ആരാധകവൃന്ദം ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംവിധായകനും അവകാശപ്പെടാവുന്നതല്ല. ഇത്രയധികം ആകാംക്ഷാപൂര്‍വ്വം മറ്റൊരു സംവിധായകണ്റ്റെ ചിത്രവും ഇവിടെ വരവേല്‍ക്കപ്പെടുന്നില്ല തന്നെ. മണിരത്നം എന്ന സംവിധയകന്‍ ഇന്ത്യയുടെ മുഖ്യധാരാസിനിമാസരണിയില്‍ ചെലുത്തിയിട്ടുള്ള സ്വാധീനവും പ്രഭാവവും അങ്ങിനെ എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ല. ഇഴ കീറി പരിശോധിക്കപ്പേടുമ്പോള്‍ വൈവിധ്യവും വ്യത്യസ്തവുമെന്ന പ്രതീതി ജനിപ്പിക്കുന്ന മണിരത്നം ചിത്രങ്ങള്‍ അകമേ പ്രകടമാക്കുന്ന ചില പ്രത്യേകതകളും സ്വഭാവ സവിശേഷതകളും സ്വഭാവ വൈരുധ്യങ്ങളുമുണ്ട്‌. അവ വിരല്‍ ചൂണ്ടുന്നത്‌ ഈ സംവിധായകണ്റ്റെ അനിഷേധ്യമായ ജനസമ്മിതിയുടെ യുക്തിവിശേഷങ്ങളിലേക്കാണ്‌.

കാലഘട്ടങ്ങളിലൂടെ കടന്നു വന്നിട്ടുള്ള മണിരത്നം ചിത്രങ്ങള്‍ അതാതു കാലഘട്ടങ്ങളിലെ കമ്മേര്‍സ്യല്‍ മസാല ചിത്രങ്ങളുടെ പൊതു സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായ്‌ കാണാം. 1983 -ല്‍ തീരെ ശ്രദ്ധ നേടാതെ പോയ 'പല്ലവി അനുപല്ലവി' എന്ന കന്നഡ ചിത്രത്തിലൂടെ സംവിധാന കലയില്‍ ഹരിശ്രീ കുറിച്ച മണിരത്നതിന്‌ തണ്റ്റെ ആദ്യ ചുവടു പിഴയ്ക്കുകയാണുണ്ടായത്‌. പ്രതിപാദിക്കാന്‍ ഉദ്യമിച്ച ഇതിവൃത്തത്തിണ്റ്റെ സങ്കീര്‍ണ്ണതകള്‍ കൊണ്ടും മറ്റും പ്രസ്തുത ചിത്രം ജനശ്രദ്ധയാകര്‍ഷിക്കാതെ പോയി. ഛായാഗ്രഹണം- ബാലു മഹേന്ദ്ര, സംഗീതം- ഇളയരാജ എന്നീ സാങ്കേതിക മികവുകള്‍ക്കും അനില്‍ കപൂറും ലക്ഷ്മിയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തെ രക്ഷിക്കാനായില്ല. ഒരു സമാന്തരചിത്രമെന്ന പ്രതീതി ജനിപ്പിക്കുന്നതും എന്നാല്‍ ഒരു കമ്മേര്‍സ്യല്‍ ചിത്രത്തിണ്റ്റെ ഘടനാശൈലി നിലനിര്‍ത്തിപ്പോരുന്നതുമായ ഒരു ഇടത്തരം ശൈലിയാണ്‌ 'പല്ലവി അനുപല്ലവി' യുടേത്‌. ദക്ഷിണേന്ത്യയില്‍ ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, ഭരതന്‍, പത്മരാജന്‍ എന്നിവര്‍ തുടങ്ങി വച്ച ഒരു പ്രത്യേക തരം രസക്കൂട്ടിണ്റ്റെ മണിരത്നം പതിപ്പ്‌. എന്നാല്‍ മേല്‍പ്പറഞ്ഞവരുടെ ചിത്രങ്ങളില്‍ പ്രകടമാകുന്ന പൂര്‍ണ്ണതയോ കമ്മേര്‍സ്യല്‍ സര്‍ക്യൂട്ടിലെ പ്രമുഖരായ എസ്‌.പി. മുത്തുരാമന്‍, ഐ.വി.ശശി എന്നിവരുടെ ചിത്രങ്ങളില്‍ കണ്ടു വരുന്ന ആര്‍ഭാടങ്ങളോ ഈ ചിത്രത്തിലൊട്ടു പ്രകടമായതുമില്ല. അങ്ങിനെ മനോഹരമായ മൂന്നു ഗാനങ്ങള്‍ ജനപ്രീതി നേടിയപ്പോഴും ചിത്രം സാമ്പത്തികമായ്‌ ചിത്രം പരാജയപ്പെട്ടു.

പിന്നീട്‌ മണിരത്നം ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്‌ മലയാളത്തിലായിരുന്നു. അന്നത്തെ മുന്‍നിരനടന്‍മാരെ വച്ച്‌ തുന്നിച്ചേര്‍ത്തുണ്ടാക്കിയ 'ഉണരൂ' എന്ന ചിത്രം എത്ര പേര്‍ കണ്ടെന്നതു പോലും സംശയമാണ്‌. അങ്ങിനെ ആദ്യരണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിനു ശേഷം 'പകല്‍ നിലവ്‌', 'ഇദയക്കോവില്‍' എന്നീ രണ്ട്‌ ചിത്രങ്ങളിലൂടെ മണിരത്നം തമിഴിലിലേക്കു ചുവടു മാറ്റി. ഈ രണ്ടു ശരാശരി(സാമ്പത്തികം) ചിത്രങ്ങള്‍ക്കു ശേഷമാണ്‌ 1986 -ഇല്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ മണിരത്നത്തിന്‌ ഒരു വ്യക്തിത്വം നേടിക്കൊടുത്ത 'മൌനരാഗം' പുറത്തിറങ്ങുന്നത്‌. പിന്നീടൊരിക്കലും മണിരത്നത്തിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെയ്ത ചിത്രങ്ങളത്രയും, മൂന്നോ നാലോ ഒഴിച്ചാല്‍, വാന്‍ സാമ്പത്തിക വിജയങ്ങളാകുകയും അതില്‍ മിക്കവയും ഹിന്ദിയിലേക്കു മൊഴി മാറ്റം ചെയ്യപ്പെടുകയോ പുനര്‍ നിര്‍മ്മിക്കപ്പെടുകയോ ചെയ്തു. 'നായകന്‍' (1987), 'അഗ്നിനക്ഷത്രം' (1988), 'ഗീതാഞ്ജലി' (തെലുങ്ക്‌, 1989), 'അഞ്ജലി' (1990), 'ദളപതി' (1991), 'റോജാ' (1992), 'തിരുടാ തിരുടാ'(1993), 'ബോംബേ' (1995), 'ഇരുവര്‍' (1997), ദില്‍ സേ(ഹിന്ദി, 1998), അലൈപായുതേ(2000), കണ്ണത്തില്‍ മുത്തമിട്ടാല്‍(2002), 'അയുത എഴുത്ത്‌' (2004), 'ഗുരു' (ഹിന്ദി, 2007) എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിണ്റ്റെ കരിയര്‍ഗ്രാഫ്‌.

ഈ ജനസമ്മിതിയുടെ ഉള്ളറകള്‍ തേടിച്ചെലുമ്പോള്‍ ന്യായമായും ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്‌. എന്താണ്‌ മണിരത്നം എന്ന സംവിധായകണ്റ്റെ കരസ്പര്‍ശം? അദ്ദേഹത്തിണ്റ്റെ ചിത്രങ്ങളുടെ മേന്‍മ അവയുടെ വിജയങ്ങളെ ന്യായീകരിക്കുന്ന ഒന്നാണോ? ഇല്ലെന്നു വേണം പറയാന്‍. ഇത്രയും ജനസമ്മിതി നേടിയ ഒരു സംവിധായകനെക്കുറിച്ച്‌ അങ്ങിനെ ഒരഭിപ്രായം രൂപീകരിക്കന്നതിനു മുന്‍പ്‌ അദ്ദേഹത്തിണ്റ്റെ ചില 'സംവിധാന സ്പര്‍ശങ്ങളി' ലേക്കു കടന്നു ചെല്ലാം.

'മൌനരാഗം' അക്ഷരാര്‍ഥത്തില്‍ ഒരു ട്രെന്‍ഡ്‌ സെറ്റര്‍ തന്നെയാണെന്നു സമ്മതിക്കാം. പുതുമയുടെ കുളിരുന്ന ദൃശ്യാനുഭവമായിരുന്നു ഇതിലെ ഓരോ ഫ്രെയിമും. പി.സി.ശ്രീറാമിണ്റ്റെ അതുല്യമായ ഛായഗ്രഹണം പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. ലൈറ്റിംങ്ങിണ്റ്റെ അപാരസാധ്യതകള്‍ അന്നോളം മറ്റാരും കടന്നു ചെല്ലാത്ത ഒരു മേഖലയില്‍ക്കൂടെ അനാവരണം ചെയ്യുകയായിരുന്നു ശ്രീറാം. ഓരോ ഷോട്ടിലും ഈ 'ശ്രീറാം ടച്ച്‌' പ്രകടമായിരുന്നു. മറ്റൊരു മികവ്‌ സംഗീതമാണ്‌. അതുല്യമായ ഗാനങ്ങളും അതിലുപരി വൈകാരികതയുടെ നോട്ടുകള്‍ ചാലിച്ചെടുത്ത പശ്ചാത്തലസംഗീതവും ചിത്രത്തെ മറ്റൊരു പ്രതലത്തിലേക്കുയര്‍ത്തി. ഇവിടെ മണിരത്നം എന്ന സംവിധായകണ്റ്റെ സംഭാവന മോശമെന്നു പറയാന്‍ കഴിയാത്ത, എന്നാല്‍ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത കഥയും തിരക്കഥയും മാത്രമാണ്‌.

ഒരു കമ്മേര്‍സ്യല്‍ ചിത്രമെന്നതിനുപരി കമലഹാസനു ദേശീയ അംഗീകാരം നേടിക്കൊടുത്ത 'നായകന്‍' മറ്റെന്തു വിശേഷണമാണര്‍ഹിക്കുന്നത്‌. കമലഹാസണ്റ്റെ അതുല്യമായ അഭിനയമുഹൂര്‍ത്തങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ഒരു ചിത്രം എന്ന നിലയ്ക്ക്‌ 'നായകന്‍' പ്രേക്ഷകനോട്‌ പൂര്‍ണ്ണമായും നീതി പുലര്‍ത്തി എന്നു പറയാനാകില്ല. മണിരത്നം ചിത്രങ്ങളുടെ പൊതുസ്വഭാവമായ അതിവൈകാരൈകതയും അതിഭാവുകത്വവും മസാലച്ചേരുവകളും തന്നെയാണ്‌ 'നായകണ്റ്റെ' ദൌര്‍ബല്യങ്ങള്‍. കഥാസന്ദര്‍ഭങ്ങള്‍ അര്‍ഹിക്കാത്ത ഗാനരംഗങ്ങള്‍, പ്രത്യേകിച്ചും ആഭാസച്ചുവയുള്ള 'നിലാ അതു വാനത്തു മേലെ' പോലുള്ള ഗാനങ്ങള്‍, കമലഹാസന്‍ തണ്റ്റെ അഭിനയമികവു കൊണ്ട്‌ ചിത്രത്തിനു നേടിക്കൊടുത്ത നിലവാരസ്പര്‍ശത്തിണ്റ്റെ തിളക്കം നഷ്ടപ്പെടുത്തുന്നതായിരുന്നു. കഥാഘടനയുടെ ശരീരഭാഷ ലവലേശം പ്രകടിപ്പിക്കാത്ത കഥാപാത്രങ്ങളായിപ്പോയി സൂര്യയും (നിഴല്‍കല്‍ രവി), കമ്മീഷണറും (നാസര്‍). അതിഭാവുകത്വം കൊണ്ട്‌ അരോചകമായ പാത്രസൃഷ്ടി. എന്നാല്‍ മേല്‍പ്പറഞ്ഞ പോരായ്മകളത്രയും നിഷ്പ്രഭമാക്കുന്ന കമലിണ്റ്റെ പ്രകടനം ഒന്നു മാത്രമാണ്‌ ഇവിടെ ചിത്രത്തെ രക്ഷിക്കുന്നത്‌. കമല്‍ എന്ന നടണ്റ്റെ അഭിനയസാധ്യതകള്‍ പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ പാകത്തില്‍ ഒരുക്കിയ ചില 'ലോംഗ്‌ സീക്വന്‍സ്‌ ഓഫ്‌ ഷോട്ട്സ്‌' ആവിഷ്കരിച്ചു എന്നതാണ്‌ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ മണിരത്നത്തിണ്റ്റെ സംഭാവന. 'നായകന്‍' പരിപൂര്‍ണ്ണമായും ഒരു കമല്‍ ചിത്രമാണ്‌. ഒരു മണിരത്നം ചിത്രമെന്നതിലുപരി. (ഇതേ പ്രമേയങ്ങള്‍ തന്നെ കൈകാര്യം ചെയ്തിട്ടുള്ള പ്രിയദര്‍ശണ്റ്റെ 'ആര്യന്‍' ഉം 'അഭിമന്യു' വുമൊക്കെ, കമലഹാസണ്റ്റെ സാന്നിധ്യം ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റെന്ത്‌ കാരണം കൊണ്ട്‌ 'നായകനു' പകരമാവില്ല?)

കമ്മേര്‍സ്യല്‍ മസാല സര്‍ക്യൂട്ടില്‍ എസ്‌.പി.മുത്തുരാമന്‍ ശൈലി അപ്പാടെ അനുകരിച്ചു കൊണ്ട്‌ ഒരുക്കിയ 'അഗ്നിനക്ഷത്രം' വെറുമൊരു മൂന്നാം കിട ചിത്രം മാത്രമാണ്‌. കുറേ ഗാനങ്ങളും കണ്ണില്‍ ഇരുട്ടു കയറുന്ന തരത്തിലുള്ള ക്യാമറാ ടെക്നിക്കുകളും (അവ മോശമെന്ന വിവക്ഷ ഇല്ല) ലൈംഗികതയുടെ അതിപ്രസരമുള്ള ഗാനചിത്രീകരണവും കൂട്ടിക്കുഴച്ചുണ്ടാക്കിയ ഒരു 'തറ' പടം ഇന്ത്യയുടെ സംവിധായകകലയുടെ പ്രതീകമായ മണിരത്നം തന്നെ ഒരുക്കിയ ഈ ചിത്രം തികഞ്ഞ അവജ്ഞ മാത്രമാണര്‍ഹിക്കുന്നത്‌. കാണുന്നവരോടൊക്കെ 'നമുക്കൊളിച്ചോടിപ്പോകാം' എന്നു പറയുന്ന നായികയാണ്‌ 'ഗീതാഞ്ജലി' യുടെ പ്രത്യേകത. 'തറ വളിപ്പ്‌' എന്ന നാടന്‍ പ്രയോഗം കൊണ്ടു വിശേഷിപ്പിക്കാവുന്ന ഹാസ്യരംഗങ്ങള്‍ വേറെ. സംഗീതം കൊണ്ടു മാത്രം ഓടിയ ഒരു ചിത്രമാണ്‌ ഗീതാഞ്ജലി.

മേല്‍പ്പറഞ്ഞ ചിത്രങ്ങളിലൊക്കെയും പ്രകടമാകുന്ന അതിഭാവുകത്വവും പലപ്പോഴും അവിശ്വസനീയതയും ഒക്കെയാണ്‌ അഞ്ജലി, ദളപതി എന്നിവയിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്‌. മികച്ചൊരു പ്രമേയമായിരുന്നു 'അഞ്ജലി' യുടേത്‌. ഇത്രയും പക്വതയും പ്രായത്തില്‍ക്കവിഞ്ഞ പ്രായോഗിക ബുദ്ധിയും പ്രകടമാക്കുന്ന കുട്ടികള്‍ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നതു വേറെ കാര്യം ('കണ്ണത്തില്‍ മുത്തമിട്ടാല്‍' എന്ന ചിത്രത്തിലെ 'അഴകി' എന്ന കഥാപാത്രം പ്രസ്തുത സ്വഭാവത്തിണ്റ്റെ ഉത്തമോദാഹരണമാണ്‌). ദേശസ്നേഹം വിറ്റു കാശാക്കാമെന്ന തിരിച്ചറിവാണ്‌ മണിരത്നത്തെ 'റോജ' യിലും 'ബോംബെ' യിലും 'ദില്‍ സേ' യിലും ഒക്കെ എത്തിച്ചത്‌. അല്ലാതെ പ്രമേയത്തോട്‌ നീതി പുലര്‍ത്താമെന്ന പ്രതിജ്ഞാബദ്ധത കൊണ്ടൊന്നുമല്ല. (ദില്‍ സേ യുടെ റിലീസിംഗ്‌ വേളയില്‍ ഇന്ത്യയില്‍ തീവ്രവാദം പെരുകുന്നതു കണ്ട്‌ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ വെറുതെയിരിക്കാന്‍ കഴിയില്ല എന്നു വീമ്പിളക്കിയ മണിരത്നം അര്‍ഹിച്ച ഒരു പരാജയമായിരുന്നു പ്രസ്തുത ചിത്രം)

വലിയ അവകാശവാദങ്ങളൊന്നുമില്ല എന്നതാണ്‌ 'അലൈപായുതേ' എന്ന ചിത്രത്തിണ്റ്റെ സവിശേഷത. അതു കൊണ്ടു തന്നെ ആദ്യന്തം കണ്ടാസ്വദിക്കാവുന്നതും ('സെപ്റ്റംബര്‍ മാതം' ഒഴിച്ചു നിര്‍ത്താം) മണിരത്നം ചിത്രങ്ങളില്‍ വച്ചേറ്റവും മെച്ചപ്പെട്ടതുമായൊരു ചിത്രമാണ്‌ 'അലൈപായുതേ'. എന്നാല്‍ പശ്ചാത്തലം വ്യത്യസ്തവും റൊമാന്‍സിണ്റ്റെ അംശം കുറവാണെങ്കിലും പ്രിയദര്‍ശന്‍ അവതരിപ്പിച്ച 'മിഥുനം' എന്ന ചിത്രവുമായ്‌ പ്രമേയപരമായൊരു സാമ്യം ഇതിനുണ്ട്‌. നിരുപദ്രവകരമായൊരു ചിത്രം എന്ന നിലയ്ക്ക്‌ അതു പൊറുക്കാം. എങ്കിലും നിരുപദ്രവം - അതില്‍ക്കവിഞ്ഞ ഒരു വിശേഷണവും 'അലൈപായുതേ' അര്‍ഹിക്കുന്നില്ല. (യുവതലമുറയിലെ കമിതാക്കളുടെ ഒരു ഒബ്സെഷന്‍ ആയി ഈ ചിത്രം എങ്ങിനെ മാറി?)

ചരിത്രപരമായ യാഥാര്‍ഥ്യങ്ങളുടേയും തമിഴ്‌ രാഷ്ട്രീയ-സിനിമാ പിന്നാമ്പുറ കഥകളുടേയും പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച 'ഇരുവര്‍' ആയിരിക്കണം മണിരത്നത്തിണ്റ്റെ 'മാസ്റ്റര്‍ പീസ്‌'. മോഹന്‍ലാലും പ്രകാശ്‌ രാജും കയ്മെയ്‌ മറന്നഭിനയിച്ച 'ഇരുവര്‍' മണിയുടെ ചിത്രങ്ങളില്‍ മികച്ചതും എന്നാല്‍ സാമ്പത്തികമായ്‌ തീരെ വിജയിക്കാതെ പോയതുമായൊരു ചിത്രമാണ്‌.

മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ പശ്ചാത്തലം കൊണ്ടു മാത്രം ഈ സംവിധായകണ്റ്റെ നിലവാരം വിലയിരുത്താമോ? ആദ്യന്തം കറ കളഞ്ഞ ഒരു ചിത്രമെടുക്കാന്‍ മണിരത്നത്തിന്‌ ഇവ കൊണ്ടൊന്നും സാധിച്ചിട്ടില്ല. വിമര്‍ശനവിധേയമായ ഘടകങ്ങള്‍ സമകാലീനരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും പ്രകടമല്ലേ എന്ന ചോദ്യത്തിന്‌ അതെ എന്നു തന്നെയാണുത്തരം. ബാലു മഹേന്ദ്രയുടെ മൂടുപനി, ഇരട്ടൈ വാല്‍ കുരുവി, നീങ്കള്‍ കേട്ടവൈ, കെ.ബാലചന്ദറിണ്റ്റെ പുന്നകൈ മന്നന്‍, പുതു പുതു അര്‍ത്ഥങ്കള്‍, ഭാരതിരാജയുടെ കൊടി പറക്ക്ത്‌, ടിക്‌ ടിക്‌ ടിക്‌ എന്നിങ്ങനെ ശരാശരിയോ അതില്‍ താഴെയോ മാത്രം നിലവാരം പുലര്‍ത്തുന്ന ചിത്രങ്ങള്‍ തമിഴില്‍ അതാതു സംവിധായകരില്‍ നിന്നും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ അവയ്ക്കെല്ലാം പകരം വയ്ക്കാന്‍ ഒരു '൧൬ വയതിനിലേ' (ഭാരതിരാജ), വീട്‌, മൂന്നാം പിറൈ (ബാലു മഹേന്ദ്ര), എതിര്‍ നീച്ചല്‍, സിന്ധു ഭൈരവി(കെ ബാലചന്ദര്‍), ഉതിരിപ്പൂക്കള്‍(മഹേന്ദ്രന്‍) എന്നീ കിടയറ്റ ചിത്രങ്ങള്‍ അവരുടെ ക്രെഡിറ്റിലവകാശപ്പെടാനുണ്ട്‌. അങ്ങിനെ ഒരു 'ക്ളാസ്സിക്‌' മണിരത്നത്തിണ്റ്റെ ലിസ്റ്റിലുണ്ടോ? മോശമല്ല, സാങ്കേതികമായ്‌ മികച്ചത്‌, നല്ല കഥ എന്നീ വിശേഷണങ്ങളൊന്നും ഒരു മികച്ച സംവിധായകണ്റ്റെ മുദ്രയ്ക്കു പകരമാകില്ല. മലയാളത്തിലെ സമകാലീനരായ ഭരതണ്റ്റേയും പത്മരാജണ്റ്റേയും എന്തിന്‌ മോഹണ്റ്റെ ചിത്രങ്ങളില്‍ പോലും ഈ പറഞ്ഞ ഒരു സംവിധായകണ്റ്റെ 'പ്രസന്‍സ്‌' നമുക്ക്‌ അനുഭവപ്പെടും. മണിരത്നം ചിത്രങ്ങളില്‍ നമുക്കനുഭവവേദ്യമാകുന്നത്‌ ആകെപ്പാടെയുള്ള സാങ്കേതികതയും നടീനടന്‍മാരും മാത്രമാണ്‌.

പൊതുവേ എണ്‍പതുകളിലെ സംവിധായകരുടെ ഇഷ്ട വിഷയങ്ങളിലൊന്നായിരുന്നു ലൈംഗികത. മേല്‍പ്പറഞ്ഞ സംവിധായ്കര്‍ക്കൊന്നും അതിണ്റ്റെ ആസക്തിയില്‍ നിന്നും കുതറി മാറാന്‍ കഴിഞ്ഞിട്ടില്ല. സിന്ധു ഭൈരവി അവതരിപ്പിച്ച അതേ ബാലചന്ദര്‍ തന്നെയാണ്‌ അപൂര്‍വ്വ രാഗങ്ങളും മന്‍മഥ ലീലയുമൊക്കെ സംവിധാനം ചെയ്തത്‌. ഒരു മികച്ച ചിത്രമായ മൂന്നാം പിറയില്‍ പ്പോലും അതിണ്റ്റെ അടിയൊഴുക്കുകള്‍ പ്രകടമാണ്‌. എന്നാല്‍ അതിണ്റ്റെ ആവിഷ്കാര രീതിയില്‍ ഈ സംവിധായകരത്രയും അവരുടെ 'ക്രിയേറ്റിവിറ്റി' പ്രകടമാക്കിയിട്ടുണ്ട്‌. കഥാഘടനയുടെ മേലെ കയറി വരാതെ അടിയൊഴുക്കുകള്‍ നിയന്ത്രിച്ച്‌ ചില ഷോട്ടുകളിലൂടെ ലൈംഗികത വളരെ കാവ്യാത്മകമായി അവതരിപ്പിക്കുകയാണ്‌ ഇവര്‍ ചെയ്യാറ്‌. (തൂവാനത്തുമ്പികളും വൈശാലിയുമൊന്നും നമ്മള അശ്ളീല ഗണത്തില്‍ പെടുത്തിയിട്ടുള്ള ചിത്രങ്ങളല്ലല്ലോ). മോഹണ്റ്റെ 'ആലോലം', 'മംഗളം നേരുന്നു' എന്നീ ചിത്രങ്ങളിലെ പ്രതിപാദന ശൈലി ശ്രദ്ധിക്കുക. ആഭാസകരമെന്നു തോന്നിപ്പിച്ചേക്കാവുന്ന ഒരു ഫ്രെയിം പോലും ഈ ചിത്രങ്ങളില്‍ കാണില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മണിരത്നം ചിത്രങ്ങളില്‍ കണ്ടു വരുന്ന പ്രവണതകളെ രണ്ടാമതു പറഞ്ഞ ഗണത്തിലാണു പെടുത്തേണ്ടിയിരിക്കുന്നത്‌. 'പല്ലവി അനുപല്ലവി', 'അഗ്നിനക്ഷത്രം' എന്തിന്‌ നായകനും അലൈപായുതേ പോലും ഇവയില്‍ നിന്നും മുക്തമല്ല. നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം എന്നത്‌ ഒരു മികച്ച സംവിധായകന്‍ പറയേണ്ട ഒരു ഒഴിവു കഴിവല്ല.

പാത്രസൃഷ്ടികളിലെ വൈകല്യം മണിരത്നം ചിത്രങ്ങളെ പലപ്പോഴും ആശയക്കുഴപ്പത്തിലേക്കു തള്ളിവിടാറുണ്ട്‌.(൩ പ്രാവശ്യം കണ്ടിട്ടും മൌനരാഗത്തില്‍ രേവതിയുടെ കഥാപാത്രത്തിണ്റ്റെ പ്രശ്നമെന്തായിരുന്നു എന്നു വ്യക്തമായി ഇനിയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല). നടീനടന്‍മാരുടെ പ്രകടനവുമായ്‌ കൂട്ടി വായിക്കാതെ കഥാഘടനയോട്‌ ഇവ എത്രമാത്രം ഒത്തു പോകുന്നുണ്ട്‌ എന്നതാണ്‌ ഇവിടെ പ്രസക്തമായ ചോദ്യം. മിതത്വം പാലിക്കാനുള്ള കഴിവില്ലായ്മയാണ്‌ ഈ അതിവൈകാരികതയുടെ അതിപ്രസരത്തിണ്റ്റെ മൂലകാരണം. ഇപ്പറഞ്ഞ വൈകല്യങ്ങള്‍ കൊണ്ടാണ്‌ മികച്ച പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വൈദഗ്ദ്യമുള്ള മണിരത്നത്തിണ്റ്റെ ചിത്രങ്ങള്‍ ഉദ്ദേശിച്ച നിലവാരത്തിലേക്കുയരാതിരിക്കാന്‍ കാരണവും. ഇവയ്ക്ക്‌ പ്രത്യക്ഷോദാഹരണങ്ങളാണ്‌ 'അഞ്ജലി' , 'കണ്ണത്തില്‍ മുത്തമിട്ടാല്‍', 'ഗീതാഞ്ജലി' എന്നിവ (ബേബി ശ്യാമിലിയുടേ പുരസ്കാരസമ്മാനിതമായ പ്രകടനം പരാമര്‍ശയോഗ്യം തന്നെ. എന്നിട്ടുമെന്തേ മണിരത്നത്തിനൊരു മികച്ച സംവിധായകന്‍ കിട്ടിയില്ല?)

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ മണിരത്നം അപ്പാടെ മോശമായൊരു സംവിധായകന്‍ എന്നൊന്നും അര്‍ഥമാക്കുന്നില്ല (അനുവാചകര്‍ക്ക്‌ അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കുക). രാജ്യത്തെ ഏറ്റവും മികച്ച സംവിധായകന്‍ പുലര്‍ത്തേണ്ട നിലവാരഗുണഗണങ്ങള്‍ അക്കമിട്ടു നിരത്തുമ്പോള്‍ മണിരത്നത്തിന്‌ എവിടെ മാര്‍ക്കിടും എന്നൊരാവര്‍ത്തി ചിന്തിച്ചു പോയെന്നു മാത്രം.

മാര്‍ക്കു നല്‍കേണ്ട ചില പ്രത്യേകതകളുണ്ട്‌ മണിരത്നത്തിന്‌. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കഴിവാണൊന്ന്‌. മറ്റൊന്ന്‌ അദ്ദേഹത്തിണ്റ്റെ ചിത്രങ്ങളില്‍ കാണുന്ന സാങ്കേതികമികവും പൂര്‍ണ്ണതയും. (കടപ്പാട്‌. ഛായാഗ്രഹണം-പി.സി.ശ്രീറാം, കല-തോട്ടാ ധരണി, ചിത്രസംയോജനം-ബി.ലെനിന്‍/വി.ടി.വിജയന്‍, സംഗീതം-ഇളയരാജ/എ.ആര്‍. റഹ്മാന്‍). അദേഹത്തിണ്റ്റെ ചിത്രങ്ങള്‍ മേല്‍പ്പറഞ്ഞവയ്ക്കെല്ലാം ഒരു ട്രെന്‍ഡ്‌ സെറ്റര്‍ തന്നെയായിരുന്നു. സഹകരിക്കുന്ന കലാകാരന്‍മാരില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കുന്നതില്‍ മണിരത്നത്തിനു അപാരമായ കഴിവാണുള്ളത്‌. സംഗീതത്തില്‍ ഇളയരാജയായിക്കൊള്ളട്ടെ ഇ.ആര്‍.റഹ്മാന്‍ ആയിക്കൊള്ളട്ടെ, അഭിനയത്തില്‍ രേവതിയോ കമലഹാസനോ മോഹന്‍ലാലോ ബേബി ശ്യാമിലിയോ ആയിക്കൊള്ളട്ടെ അവരുടെയൊക്കെ മികച്ച ചില സീക്വന്‍സുകളും പ്രകടനങ്ങളും മണിരത്നം ചിത്രങ്ങളില്‍ കാണനാകുന്നത്‌ അതു കൊണ്ടാണ്‌.

ഹിന്ദിയിലെ സുഭാഷ്‌ ഘായ്‌, മലയാളത്തിലെ ഐ.വി.ശശി എന്നിവരുടെ ഗണത്തില്‍പ്പെടുത്താവുന്ന താരത്തിളക്കമുള്ളൊരു സംവിധായകനാണ്‌ മണിരത്നം. അവിടെ അവസാനിക്കുന്നു വിശേഷണങ്ങള്‍. സാങ്കേതികതയുടെ അതിശയോക്തിക്കും അതിഭാവുകത്വതിനുമൊന്നും ഒരു സംവിധായകനെ അവിടെ നിന്നും ഉയര്‍ത്താനാകില്ല. അതിനു തുടക്കം മുതല്‍ ഒടുക്കം വരെ പിഴവുകളേതുമില്ലാതെ ഒരു നല്ല ചിത്രം എടുക്കാന്‍ കഴിയണം

മണിരത്നത്തിനു അതു കഴിയട്ടെ. അതു വരെ നമുക്ക്‌ കാക്കാം...

4-3-2008